Encyclopedia

ക്ലോറോഫോമുമായി സിംപ്സന്‍

ഇറച്ചിക്കായി ജന്തുക്കളെ കൊല്ലുമ്പോള്‍ അവ വേദന കൊണ്ടു പുളയുന്നത് കണ്ട് ചെറുപ്പത്തില്‍ തന്നെ ജയിംസ് സിംപ്സന്‍ ഏറെ സങ്കടപ്പെട്ടിരുന്നു. വേദനയില്ലാതാക്കാനുള്ള വഴികളെക്കുറിച്ച് ചെറുപ്പത്തില്‍ തന്നെ ആലോചിക്കാന്‍ തുടങ്ങി സിംപ്സന്‍.

  1811-ല്‍ സ്കോട്ട്ലാന്‍ഡില്‍ ജനിച്ച സിംപ്സന്‍ ഇരുപത്തിയൊന്നാം വയസ്സില്‍ വൈദ്യശാസ്ത്രത്തില്‍ ബിരുദമെടുത്തു.ഈതര്‍ ഉപയോഗിച്ച് വേദനയില്ലാതാക്കാം എന്ന വാര്‍ത്ത സിംപ്സനും കേള്‍ക്കാനിടയായി. ചികിത്സയുടെ ഭാഗമായി ഈതര്‍ പരീക്ഷിക്കാനും രോഗികളുടെ വേദന കുറയ്ക്കാനും സിംപ്സണ്‍ തീരുമാനിച്ചു.അദ്ദേഹം ഈതര്‍ പ്രയോഗിക്കാന്‍ തുടങ്ങി.എന്നാല്‍ ഇതിനെതിരെ നിരവധി പേര്‍ രംഗത്തുവന്നു. ഇത് ദൈവത്തോടുള്ള വെല്ലുവിളിയാണെന്നു വരെ ആരോപിച്ച് ചില പ്രമുഖര്‍ രംഗത്തെത്തി. എന്നാലിതിലൊന്നും സിംപ്സണ്‍ കുലുങ്ങിയില്ല.

  ക്ലോറോഫോം ഉപയോഗിച്ചായി തുടര്‍ന്നുള്ള പരീക്ഷണങ്ങള്‍.ക്ലോറോഫോം കൊണ്ട് ബോധം കെടുത്തിയാല്‍ വേദനയില്ലാതാക്കാമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഒടുവില്‍ വിക്ടോറിയ രാജ്ഞി പ്രസവസമയത്ത് വേദനയില്ലാതാക്കാന്‍ ക്ലോറോഫോം ഉപയോഗിച്ചതോടെയാണ്‌ വിമര്‍ശനങ്ങള്‍ കെട്ടടങ്ങിയത്. വൈദ്യശാസ്ത്രത്തിനു വിലപ്പെട്ട സംഭാവന നല്‍കിയവരുടെ നിരയില്‍ സിംപ്സണ്‍ സ്ഥാനം നേടി.