EncyclopediaHistory

രാഹുൽ ഗാന്ധി

ഒരു ഇന്ത്യൻ രാഷ്ട്രീയ നേതാവാണ് രാഹുൽ ഗാന്ധി. 1970 ജൂൺ 19-ന് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടേയും കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടേയും മകനായി ജനിച്ച ഇദ്ദേഹം 2 വർഷത്തോളം ഇന്ത്യൻ നാഷണൽ കോൺഗ്രസ്ന്റെ പ്രസിഡന്റായിരുന്നു.

പ്രശ്സ്തമായ നെഹ്രു-ഗാന്ധി കുടുംബത്തിൽ നിന്നുള്ള രാഹുൽ തന്റെ ബാല്യത്തിൽ സുരക്ഷാകാരണങ്ങളാൽ നിരന്തരം സ്കൂളുകൾ മാറേണ്ടി വന്നിരുന്നു. വിദേശത്തു നിന്നും പഠനം കഴിച്ച രാഹുൽ റൗൾ വിൻസി എന്ന അപരനാമത്തിലാണ് അറിയപെട്ടിരുന്നത്. റോളിൻസ്, കേംബ്രിഡ്ജ് എന്നീ സർവകലാശാലകളിൽ നിന്ന് അന്താരാഷ്ട്ര ബന്ധങ്ങൾ, വികസനം, എന്നീ വിഷയങ്ങളിൽ ബിരുദം നേടിയ ഗാന്ധി ആദ്യം ലണ്ടൻ നിലെ ഒരു മാനേജ്മെന്റ് കൺസൾട്ടിങ് സ്ഥാപനമായ മോണിറ്റർ ഗ്രൂപ്പിലും പിന്നീട് മുംബൈയിലെ ബാക്കോപ്സ് എന്ന സ്ഥാപനത്തിലും ജോലി ചെയ്തു.2004 മുതൽ ലോക്‌സഭാ അംഗമായ ഇദ്ദേഹം 2019 വരെ അമേഥി മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2019 മുതൽ വയനാട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു . 2017 ഡിസംബറിൽ കോൺഗ്രസിന്റെ പ്രസിഡന്റെ സ്ഥാനം രാഹുൽ ഏറ്റെടുത്തു. 2019-2023 തിൽ ലോകസഭ തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് രാജിവെച്ചു. രാജീവ് ഗാന്ധി ഫൗണ്ടേഷന്റെയും രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിന്റെയും ട്രസ്റ്റിയായി തുടരുന്നു.

ആദ്യകാല ജീവിതം
1970 ജൂൺ 19- നു ഡൽഹിയിലാണ് രാജീവ് ഗാന്ധിയുടേയും ഇറ്റലിക്കാരിയായ സോണിയാ ഗാന്ധിയുടേയും രണ്ടു മക്കളിൽ മൂത്തവനായ രാഹുലിന്റെ ജനനം.രാഹുലിന്റെ പിതാവ് രാജീവ് ഗാന്ധി, മുത്തശ്ശി ഇന്ദിരാഗാന്ധി, മുതുമുത്തശ്ശൻ ജവഹർലാൽ നെഹ്രു എന്നിവരെല്ലാം ഇന്ത്യയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പിതാമഹനായിരുന്ന ഫിറോസ് ഗാന്ധി ഗുജറാത്തിൽ നിന്നുള്ള ഒരു പാർസി വംശജനായിരുന്നു. പ്രിയങ്കാ ഗാന്ധി ഇളയ സഹോദരിയും റോബർട്ട് വാധ്ര സഹോദരി ഭർത്താവുമാണ്.

1981 മുതൽ 1983 വരെ ഉത്തരാഖണ്ഡിലെ ഡെറാഡൂണിലെ ഡൂൺ സ്കൂളിൽ പ്രവേശനം നേടുന്നതിനുമുമ്പ് രാഹുൽ ഗാന്ധി ഡൽഹി സെന്റ് കൊളംബ സ്കൂളിൽ ചേർന്നു. അതേസമയം, പിതാവ് രാഷ്ട്രീയത്തിൽ പ്രവേശിക്കുകയും 1984 ഒക്ടോബർ 31 ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വധിക്കപ്പെട്ടപ്പോൾ അദ്ദേഹം പ്രധാനമന്ത്രിയായിത്തീരുകയും ചെയ്തു. സിഖ് തീവ്രവാദികളിൽ നിന്ന് ഇന്ദിരാഗാന്ധിയുടെ കുടുംബം നേരിട്ട സുരക്ഷാ ഭീഷണികളെത്തുടർന്ന് രാഹുൽ ഗാന്ധിയും അദ്ദേഹത്തിന്റെ സഹോദരി പ്രിയങ്കയും പിന്നീട് ഭവനത്തിലിരുന്ന് സ്‌കൂൾ വിദ്യാഭ്യാസം നേടി.

ബിരുദ പഠനത്തിനുമുന്നോടിയായി 1989 ൽ ദില്ലി സെന്റ് സ്റ്റീഫൻസ് കോളേജിൽ ചേർന്ന രാഹുൽ ഗാന്ധി ഒന്നാം വർഷ പരീക്ഷ പൂർത്തിയാക്കിയ ശേഷം ഹാർവാർഡ് സർവകലാശാലയിലേക്ക് മാറി. 1991 ലെ ഒരു തെരഞ്ഞെടുപ്പ് റാലിയിൽ പിതാവ് രാജീവ് ഗാന്ധിയെ തമിഴ് പുലികൾ (എൽടിടിഇ) കൊലപ്പെടുത്തിയ ശേഷം, സുരക്ഷാ കാരണങ്ങളാൽ അമേരിക്കയിലെ ഫ്ലോറിഡയിലെ റോളിൻസ് കോളേജിലേക്ക് അദ്ദേഹം മാറുകയും അവിടെനിന്ന് ബി.എ. ബിരുദം നേടുകയും ചെയ്തു. റോളിൻസ് കോളജിലെ അദ്ദേഹത്തിന്റെ കാലത്ത് റൗൾ വിൻസി എന്ന ഓമനപ്പേര് സ്വീകരിച്ച അദ്ദേഹത്തിന്റെ വ്യക്തിത്വം സർവകലാശാലാ ഉദ്യോഗസ്ഥർക്കും സുരക്ഷാ ഏജൻസികൾക്കും മാത്രമേ അറിയാമായിരുന്നുള്ളു.തുടർപഠനത്തിലൂടെ അദ്ദേഹം 1995 ൽ കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിൽ നിന്ന് ഒരു എംഫിൽ നേടി.

രാഷ്ട്രീയ ജീവിതം
2004 മാർച്ചിൽ ഗാന്ധി 2004 മേയ് മാസത്തെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. അന്ന് ഉത്തർപ്രദേശിൽ ആകെയുള്ള 80 ലോക്സഭാ മണ്ഡലങ്ങളിൽ 10 എണ്ണം മാത്രം കോൺഗ്രസിന്റെ കൈവശമുണ്ടായിരിക്കുകയും ബാക്കി മണ്ഡലങ്ങളിൽ കോൺഗ്രസ് മോശം പ്രകടനം കാഴ്ച്ചവയ്ക്കുകയും ചെയ്തിരുന്നു. അക്കാലത്ത്, ഈ നീക്കം രാഷ്ട്രീയ വ്യാഖ്യാതാക്കൾക്കിടയിൽ ആശ്ചര്യമുണ്ടാക്കിയിരുന്നു; എന്തെന്നാൽ അദ്ദേഹത്തിന്റെ സഹോദരി പ്രിയങ്ക ഗാന്ധി കൂടുതൽ ഊർജ്ജസ്വലയായി കണക്കാക്കപ്പെടുകയും കൂടുതൽ വിജയ സാധ്യതയുണ്ടെന്ന് കരുതപ്പെടുകയും ചെയ്തിരുന്നു. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ രാഷ്ട്രീയ കുടുംബത്തിൽനിന്നുള്ള ഒരു യുവ അംഗത്തിന്റെ സാന്നിധ്യം ഇന്ത്യയിലെ യുവജനങ്ങളിൽ കോൺഗ്രസ് പാർട്ടിയുടെ നഷ്ടപ്പെട്ട രാഷ്ട്രീയ സൌഭാഗ്യത്തെ പുനരുജ്ജീവിപ്പിക്കുമെന്ന അഭ്യൂഹങ്ങൾ സൃഷ്ടിക്കപ്പെട്ടു. വിദേശ മാധ്യമങ്ങൾക്ക് നൽകിയ തന്റെ ആദ്യ അഭിമുഖത്തിൽ രാഹുൽ ഗാന്ധി തന്റെ രാജ്യം ഒന്നാണെന്ന് ചിത്രീകരിച്ചരിച്ചതോടൊപ്പം ജാതിപരവും, മതപരവുമായ പിരിമുറുക്കങ്ങൾ കുറയ്ക്കാൻ യത്നിക്കുമെന്ന് ഉദ്ഘോഷിക്കുകയും ചെയ്തു. പിതാവിന്റെ മണ്ഡലവും ഒപ്പം കുടുംബത്തിന്റെ ശക്തികേന്ദ്രവുമായ ഉത്തർപ്രദേശിലെ അമേഠിയിൽ നിന്നും ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തോടെ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. അയൽ മണ്ഡലമായ റായ് ബറേലിയിലേക്ക് മാറുന്നതുവരെ അദ്ദേഹത്തിന്റെ മാതാവ് സോണിയ ഗാന്ധിയുടെ മണ്ഡലമായിരുന്നു അമേഠി. പിന്നിടവർ റായ് ബറേലിയിലേക്ക് മാറി. 2006 വരെ അദ്ദേഹം മറ്റൊരു പദവിയും വഹിച്ചിരുന്നില്ല. 2019-ൽ ഉത്തർപ്രദേശിലെ അമേഠി മണ്ഡലത്തിൽ നിന്നും കേരളത്തിലെ വയനാട് മണ്ഡലത്തിൽ നിന്നും അദ്ദേഹം മത്സരിച്ചു. അമേഠിയിൽ തോൽവി ഏറ്റുവാങ്ങിയ അദേഹം വയനാട്ടിൽ റെക്കോർഡ് ഭൂരിപക്ഷത്തിന് വിജയിച്ചു.