EncyclopediaWild Life

എന്നോടു കളിച്ചാല്‍

ഒന്തുകളില്‍ പലതിനും കഴുത്തിനടിയിലായി താഴേയ്ക്ക് തൂങ്ങി നില്‍ക്കുന്ന സഞ്ചിപോലൊരു ഭാഗമുണ്ട്.നേര്‍ത്ത എല്ലുകള്‍ താങ്ങിനിര്‍ത്തുന്ന ഈ സഞ്ചിസൂത്രം ശത്രുക്കളില്‍ നിന്ന് രക്ഷനേടാന്‍ അവയെ സഹായിക്കുന്നു.
സാധാരണയായി കടുംനിറമുള്ളതായിരിക്കും. ഈ ഭാഗം. ഇത് വീര്‍പ്പിച്ചു പിടിച്ച് കഴുത്തുയര്‍ത്തിക്കാട്ടിയാണ് ഇവ ശത്രുക്കളെ പേടിപ്പിക്കുന്നത്.ഇത്തരം സന്ദര്‍ഭങ്ങളില്‍ കഴുത്തുഭാഗം കുറേക്കൂടി കടും നിറത്തിലാകാറുണ്ട്. ഓസ്ട്രേലിയയില്‍ കാണപ്പെടുന്ന ആംഫിബോളറസ് ബാര്‍ബെറ്റസ് എന്ന ബിയേര്‍ഡ് ലിസാര്‍ഡും’ ‘ക്ലാമിഡോസോറസ് കിംഗി’എന്ന ഫ്രില്‍ഡ് ലിസര്‍ഡും ‘ ഇക്കാര്യത്തില്‍ ബഹുകേമന്മാരാണ്.
ബിയേര്‍ഡ് ലിസര്‍ഡുകളുടെ കഴുത്തിലെ സഞ്ചി കൂര്‍ത്ത ചെതുമ്പലുകള്‍ നിറഞ്ഞതാണ്‌.ശത്രു ഭീഷണിയുണ്ടായാല്‍ ഈ ഓന്ത് മുന്‍ കാലുകളില്‍ ഉയര്‍ന്നു നിന്ന് ‘കഴുത്തു സഞ്ചി’വീര്‍പ്പിക്കുന്നു. അതോടൊപ്പം വായ പിളര്‍ത്തുകയും ചെയ്യും. കഴുത്തിന്‌ ചുറ്റും കൂര്‍ത്ത മുള്ളുകളുമായി രാക്ഷസനെപ്പോലെ വായ പിളര്‍ന്നു നില്‍ക്കുന്ന ബിയേര്‍ഡ് ലിസാര്‍ഡിനെ കാണുമ്പോള്‍ ഒരു വിധം ശത്രുക്കളൊക്കെ ഓടിയൊളിക്കും.ഫ്രീല്‍ഡ് ലിസാര്‍ഡിനാകട്ടെ,കഴുത്തിനു ചുറ്റും സഞ്ചിക്ക് പകരം തൊലിയുടെ കനം കുറഞ്ഞ ഒരു പാളിയാണ് ഉള്ളത്. നേര്‍ത്ത മാംസപാളികള്‍ കൊണ്ട് ബാലപ്പെടുത്തിയിരിക്കുന്നാതാണ് ഈ പാളി.ശത്രുഭീഷണിയുണ്ടായാലുടന്‍ ഇവ മുന്‍ കാലുകളില്‍ തലയുയര്‍ത്തി കഴുത്തിനു ചുറ്റുമുള്ള വലിയ പാളി വിടര്‍ത്തും.ഒപ്പം വായ പരമാവധി പിളര്‍ത്തുകായും ചെയ്യും.ഒരു കൊച്ചു ദിനോസറിനെ പ്പോലെയുള്ള ഈ നില്പുകണ്ട് മിക്കവാറും ശത്രുക്കള്‍ പിന്‍വാങ്ങും.
അറേബ്യന്‍ മരുഭൂമിയില്‍ കാണപ്പെടുന്ന ‘തവലത്തലയന്‍’ ഓന്തിനു (റ്റോഡ് ഹൈഡഡ് അഗാമിഡ്’) കഴുത്തു സഞ്ചിയില്ലെങ്കിലും മറ്റൊരു സൂത്രമുണ്ട്.മുന്‍ കാലുകളില്‍ പെട്ടെന്നെഴുന്നേറ്റ് തല മുന്നോട്ടു നീട്ടി കണ്ണുരുട്ടി വാല് ചുഴറ്റി ശത്രുക്കളെ വിരട്ടാന്‍ നോക്കും.വിദ്യ ഏറ്റാല്‍ ഏറ്റു. ശത്രു എതിരിടാനാണ് ഭാവമെങ്കില്‍ അവ ഞൊടിയിടെ മണലില്‍ തല പൂഴ്ത്തി പുളഞ്ഞുപുളഞ്ഞു മണലില്‍ മറഞ്ഞു കളയും. മരുഭൂമികളില്‍ ജീവിക്കുന്ന പല മണല്‍പ്പല്ലികളും ഇത്തരം വിദ്യകള്‍ കാട്ടുന്നതില്‍ വിരുതന്മാരാണ്‌.