EncyclopediaHistoryIndiaKerala

കുഞ്ഞാലി നാലാമന്‍

മരയ്ക്കാന്മാരുടെ പരമ്പരയില്‍ ഏറ്റവും ധീരനും ശക്തനുമായിരുന്നു കുഞ്ഞാലിമരയ്ക്കാര്‍ നാലാമന്‍. 1595-ല്‍ കുഞ്ഞാലി മൂന്നാമന്‍ അന്തരിച്ചതോടെ കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്‍ നാവികപ്പടയുടെ നേതൃത്വം ഏറ്റെടുത്തു. കന്യാകുമാരി മുതല്‍ ഗുജറാത്തിലെ കച്ച് തീരം വരെ അദ്ദേഹത്തിന്‍റെ അനുയായികള്‍ നിലയുറപ്പിച്ചിരുന്നു.

   കുഞ്ഞാലി മൂന്നാമന്റെ മരണത്തോടെ ശല്യം അവസാനിച്ചു എന്ന് പോര്‍ച്ചുഗീസുകാര്‍ കരുതിയിരിക്കുമ്പോഴാണ് നാലാമന്റെ വരവ്. പ്രതീക്ഷിക്കാത്ത സമയത്ത് ഓടിവള്ളവുമായി അതിവേഗത്തില്‍ കുതിച്ചെത്തുന്ന കുഞ്ഞാലിപ്പട പോര്‍ച്ചുഗീസുകാരുടെ ഉറക്കം കെടുത്തി പോര്‍ച്ചുഗീസുകാരുടെ ഉറക്കം കെടുത്തി. പോര്‍ച്ചുഗീസ് കപ്പലുകള്‍ എതിര്‍പ്പിനുള്ള തയ്യാറെടുപ്പുകള്‍ ചെയ്തു കഴിയുമ്പോഴേക്കും കുഞ്ഞാലിയുടെ പോരാളികള്‍ ആ കപ്പലുകള്‍ നശിപ്പിക്കുകയോ കൊള്ളയടിക്കുകയോ ചെയ്തിരിക്കും!

  ഓരോ വര്‍ഷവും വളരെയേറെ കപ്പലുകളും ചരക്കുകളുമാണ് ഈ രീതിയില്‍ പോര്‍ച്ചുഗീസുകാര്‍ക്ക് നഷ്ടമായത്. ഓരോ തവണയും കപ്പലുകള്‍ ആക്രമിക്കപ്പെടുമ്പോള്‍ അവര്‍ കൂടുതല്‍ കപ്പലുകളും പടയാളികളുമായെത്തി. എന്നാല്‍ കോഴിക്കോട് തീരത്ത് കാലുറുപ്പിക്കാനും കടലില്‍ ആധിപത്യമുറപ്പിക്കാനും കുഞ്ഞാലിപ്പട സമ്മതിച്ചതേയില്ല.

  കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്റെ കഴിവുകളെ മാനിച്ച് സാമൂതിരി അദ്ദേഹത്തെ ഒരു സാമന്തന്റെ പദവിലേക്കുയര്‍ത്തി. നായര്‍ മാടമ്പിമാര്‍ക്കുള്ള എല്ലാ അധികാരങ്ങളും ഈ നാവിക സൈന്യാധിപന് നല്‍കുകയും ചെയ്തു. സാമൂതിരി കുഞ്ഞാലിക്കു നല്‍കിയ പദവികളില്‍ നായര്‍ മാടമ്പിമാര്‍ അസൂയാലുക്കളായിരുന്നു. ഇത് എങ്ങനെ അവസാനിപ്പിക്കാം എന്നായിരുന്നു അവരുടെ ചിന്ത.

    മാടമ്പിമാരുടെ ഉള്ളിലിരുപ്പ്‌ മനസ്സിലാക്കിയ പോര്‍ച്ചുഗീസുകാര്‍ സാമൂതിരിയെയും കുഞ്ഞാലി മരയ്ക്കാരെയും തെറ്റിക്കാന്‍ ഇതാവണവസരമെന്നുറപ്പിച്ചു. ചാരന്മാര്‍ മുഖേന സാമൂതിരിയുടെ ഏതാനും കൊട്ടാരം സേവകരെയും മാടമ്പിമാരെയും അവര്‍ പാട്ടിലാക്കി. പണത്തിനുവേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത വരെയാണ് പോര്‍ച്ചുഗീസുകാര്‍ ഉന്നം വച്ചത്.

   കുഞ്ഞാലിയുടെ നാവികസേനയിലെ ചില പ്രമുഖരെയും പോര്‍ച്ചുഗീസുകാര്‍ ഇപ്രകാരം പണം നല്‍കി സ്വാധീനിച്ചിരുന്നു. ജന്മനാടിനെ വിദേശികളില്‍ നിന്ന് സംരക്ഷിക്കാന്‍ ജീവന്‍ പണയം വച്ച് പോരാടുന്ന കുഞ്ഞാലി പക്ഷേ, ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല.