EncyclopediaHistoryIndiaKerala

കേരളവും വിദേശികളും

പ്രാചീനകാലം മുതല്‍ക്കേ വിദേശിയര്‍ കേരളവുമായി വ്യാപാരബന്ധം പുലര്‍ത്തിയിരുന്നു. ബാബിലോണിയക്കാര്‍, ഫിനിഷ്യന്മാര്‍, ഇസ്രായേലുകാര്‍, ഗ്രീക്കുകാര്‍, റോമക്കാര്‍ എന്നിവരായിരുന്നു ആദ്യകാലത്ത് വ്യാപാരത്തിലേര്‍പ്പെട്ടിരുന്ന വിദേശികള്‍ പിന്നീടാണ് ചൈനക്കാരും അറബികളും വരുന്നത്.
പോര്‍ച്ചുഗീസുകാര്‍ എത്തിയ കാലത്ത് കേരളീയ തുറമുഖങ്ങലിലെ സുഗന്ധവ്യഞ്ജന വ്യാപാരത്തിന്റെ കുത്തക മുസ്ലീം കച്ചവടക്കാര്‍ക്കായിരുന്നു. സമര്‍ത്ഥരായ നാവികര്‍ കൂടിയായിരുന്ന ഈ മുസ്ലീം കച്ചവടക്കാര്‍ ഭൂരിഭാഗവും ഈജിപ്ത്, അറേബ്യ, പേര്‍ഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു. കേരളത്തിന്‍റെ സമ്പദ്ഘടനയെ, പ്രത്യേകിച്ചും കോഴിക്കോടിന്‍റെ അഭിവൃദ്ധിയെ, ഈ വ്യാപാരബന്ധo വളരെയേറെ സ്വാധീനിച്ചു. നമ്മുടെ തുറമുഖച്ചട്ടങ്ങള്‍ അംഗീകരിച്ച് തികച്ചും സമാധാനന്തരീക്ഷത്തിലാണ് അവര്‍ കച്ചവടം നടത്തിയിരുന്നത്.
അക്കാലത്ത് വ്യാപാരത്തിനായി ധാരാളം വിദേശികള്‍ ഇവിടെ താമസിച്ചിരുന്നെങ്കിലും രാജാക്കന്മാരുടെ അധികാരാവകാശങ്ങളില്‍ യാതൊരു തരത്തിലും അവര്‍ കൈകടത്തിയിരുന്നില്ല. സാമ്രാജ്യത്വമോഹവും അവരിലുണ്ടായിരുന്നില്ല. കേരളത്തിനാവശ്യമായ സാധനങ്ങള്‍ ഇറക്കുമതി ചെയ്യുകയും ഇവിടെ സുലഭമായിരുന്ന സുഗന്ധവ്യഞ്ജനങ്ങളും മറ്റും ന്യായമായ വിലയ്ക്ക് വാങ്ങിക്കൊണ്ട്പോവുകയുമാണ് അവര്‍ ചെയ്തത്.
നാവികപാരമ്പര്യത്തിന്‍റെ കാര്യത്തില്‍ കേരളീയരും ഏറെ മുന്നിലായിരുന്നു. ദീര്‍ഘമായ കടല്‍ത്തീരമുള്ള കേരളത്തില്‍ സാമൂതിരിയുടെ കാലത്ത് ശക്തമായൊരു നാവികപ്പടയുണ്ടായിരുന്നു. വലുതും ചെറുതുമായ നിരവധി നദികളും കായലുകളും നീര്‍ച്ചാലുകളും നിറഞ്ഞ നമ്മുടെ നാടിന്റെ പ്രധാന ഗതാഗതമാര്‍ഗം ജലവും പ്രധാന വാഹനം വഞ്ചിയുമായിരുന്നു, പുരാതനകാലം തൊട്ടേ കപ്പല്‍ നിര്‍മാണത്തിലും നാം പുരോഗതി നേടി.
കേരളത്തിലെ ബേപ്പൂരില്‍ നിര്‍മ്മിച്ച ഉരു എന്ന പ്രത്യേകതരം കപ്പലുകള്‍ അക്കാലത്ത്’ ലോകപ്രശസ്തമായിരുന്നു. കേരളത്തില്‍ സമുദ്രയാത്രയ്ക്കായി മാത്രം 27 തരം ഉരുക്കള്‍ ഉപയോഗിച്ചിരുന്നതായി ചരിത്രരേഖകള്‍ പറയുന്നു.