EncyclopediaMajor personalities

സി.എച്ച്. മുഹമ്മദ്കോയ

കേരളത്തിലെ മുൻ മുഖ്യമന്ത്രിയും മുസ്ലീം ലീഗിന്റെ സമുന്നതനായ നേതാവുമായിരുന്നു സി.എച്ച്. മുഹമ്മദ് കോയ (ജൂലൈ 15, 1927 – സെപ്റ്റംബർ 28, 1983). ലീഗിന്റെ കേരളത്തിലെ ഏക മുഖ്യമന്ത്രിയും ഇദ്ദേഹമായിരുന്നു. 1962 ൽ കോഴിക്കോട് നിന്നും 1973 ൽ മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെ ഒഴിവിൽ മഞ്ചേരിയിൽ നിന്നും ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കഴിവുറ്റ ഭരണാധികാരിയും പ്രശസ്തനായ പത്രപ്രവർത്തകനും ഒരു ഡസനിലേറെ പുസ്തകങ്ങളുടെ കർത്താവും പ്രശസ്ത വാഗ്മിയും രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു അദ്ദേഹം. കാലിക്കറ്റ് സർവകലാശാല സ്ഥാപിച്ചത് സി.എച്ചിന്റെ പരിശ്രമങ്ങൾ മൂലമാണ്. പത്താം ക്ലാസ്സ് വരെയുള്ള വിദ്യാഭ്യാസം സൗജന്യം ആക്കിയത് ഇദ്ദേഹമാണ്. ഏറ്റവും കുറച്ചുകാലം (54 ദിവസങ്ങൾ മാത്രം) കേരളത്തിൻറെ മുഖ്യമന്ത്രിയായ വ്യക്തിയാണ് സി.എച്ച്.മുഹമ്മദ് കോയ. നിയമസഭ സ്പീക്കറും സംസ്ഥാന മുഖ്യമന്ത്രിയുമായ ഏക വ്യക്തിയും അദ്ദേഹമാണ്. കേരളത്തിൽ രണ്ടു തവണ ഉപമുഖ്യമന്ത്രിയായും സി.എച്ച് പ്രവർത്തിച്ചു. കേരളത്തിൻറെ മുഖ്യമന്ത്രിയായ ശേഷം സംസ്ഥാന മന്ത്രിയായ ഏക വ്യക്തിയും സി.എച്ച് തന്നെ. മറ്റൊരു റെക്കോർഡും സി.എച്ചിനെ വ്യത്യസ്തനാക്കുന്നു. തുടർച്ചയായി ആറ് മന്ത്രിസഭകളിൽ വിദ്യാഭ്യാസവകുപ്പ് കൈകാര്യം ചെയ്ത മന്ത്രിയും കൂടിയാണ് സി.എച്ച്.മുഹമ്മദ് കോയ.

ജീവിതരേഖ

1927 ജൂലൈ 15ന് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ അത്തോളിയിൽ ആലി മുസലിയാരുടേയും മറിയുമ്മയുടേയും മകനായി ജനിച്ചു. കൊങ്ങന്നൂർ എയ്ഡഡ് എലിമെൻററി സ്കൂൾ, കൊയിലാണ്ടി ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. കോഴിക്കോട് സാമൂതിരി കോളേജിൽ ചേർന്നെങ്കിലും പഠനം പൂർത്തിയാക്കിയില്ല. ചന്ദ്രിക ദിനപത്രത്തിൽ ലേഖകനായിട്ടാണ് ഔദ്യോഗിക ജീവിതമാരംഭിച്ചത് തുടർന്ന് മുഖ്യ പത്രാധിപരായി.

രാഷ്ട്രീയ ജീവിതം

ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് പ്രവർത്തകനായി രാഷ്ട്രീയ പ്രവർത്തനമാരംഭിച്ച സി.എച്ച്.മുഹമ്മദ് കോയ 1951-ൽ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിൻറെ ദേശീയ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ അംഗമായി. 1957, 1960 നിയമസഭ തിരഞ്ഞെടുപ്പുകളിൽ താനൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ചു നിയമസഭാംഗമായ സി.എച്ച് സീതിസാഹിബ് അന്തരിച്ചതിനെ തുടർന്ന് 1961 ജൂൺ 9ന് നിയമസഭ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. 1961-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കോഴിക്കോട് മണ്ഡലത്തിൽ നിന്ന് പാർലമെൻ്റ് അംഗമായതിനെ തുടർന്ന് 1961 നവംബർ 10ന് നിയമസഭ സ്പീക്കർ പദവി രാജിവച്ചു. 1967-ൽ സംസ്ഥാന രാഷ്ട്രീയത്തിൽ തിരിച്ചെത്തിയ സി.എച്ച് 1967-ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ മങ്കട മണ്ഡലത്തിൽ നിന്ന് ജയിച്ച് നിയമസഭാംഗമായി. 1973-ൽ മഞ്ചേരിയിൽ നടന്ന ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് രണ്ടാമതും ലോക്സഭാംഗമായ സി.എച്ച് 1977 വരെ പാർലമെൻറ് അംഗമായിരുന്നു. 1977-ൽ മലപ്പുറത്തിനെ പ്രതിനിധീകരിച്ചു നിയമസഭയിലെത്തിയ സി.എച്ച്. 1979 ഒക്ടോബർ 12ന് കേരളത്തിൻ്റെ എട്ടാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെങ്കിലും 1979 ഡിസംബർ ഒന്നിന് രാജിവച്ചു. 1980, 1982 നിയമസഭ തിരഞ്ഞെടുപ്പുകളിൽ മഞ്ചേരിയിൽ നിന്ന് വിജയിച്ച സി.എച്ച്. 1981-ൽ കെ.കരുണാകരൻ മുഖ്യമന്ത്രിയായപ്പോൾ ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റു. അവസാനമായി അംഗമായിരുന്ന 1982-ലെ ഏഴാം കേരള നിയമസഭയിലും സി.എച്ച് തന്നെയായിരുന്നു ഉപമുഖ്യമന്ത്രി. 1969-1970 കാലഘട്ടത്തിൽ വിദ്യാഭ്യാസ വകുപ്പിനൊപ്പം ആഭ്യന്തര വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു.

സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്മന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിൻറെ സംഭാവനയാണ് കാലിക്കറ്റ് സർവകലാശാല. ഹൈസ്കൂൾ വിദ്യാഭ്യാസം സൗജന്യമാക്കുന്നതിൽ അദ്ദേഹം മുഖ്യപങ്ക് വഹിച്ചു. അതുപോലെ തന്നെ വിദ്യാർത്ഥികൾക്ക് സർവകലാശാലകളുടെ ഉന്നതാധികാര സമിതികളായ സെനറ്റ്, സിൻഡിക്കേറ്റ്, അക്കാദമിക് കൗൺസിൽ എന്നിവയിൽ പ്രാതിനിധ്യം ലഭിക്കുന്നതിനും അദ്ദേഹം പ്രവർത്തിച്ചു. പത്രപ്രവർത്തകൻ, എഴുത്തുകാരൻ, പ്രാസംഗികൻ, സംഘാടകൻ, പാർലമെൻററിയൻ, ഭരണാധികാരി എന്നീ നിലകളിൽ പ്രശസ്തനായിരുന്നു സി.എച്ച്. മുഹമ്മദ് കോയ.