ബിജു മേനോൻ
നായകൻ, സഹനായകൻ, സപ്പോർട്ടിംഗ് ആക്ടർ, വില്ലൻ തുടങ്ങിയ എല്ലാ റോളുകളിലും തൻറെ പ്രതിഭ തെളിയിച്ച് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ചലച്ചിത്ര അഭിനേതാവും നിർമാതാവുമാണ് ബിജു മേനോൻ.
ജീവിതരേഖ
1970 സെപ്റ്റംബർ 9 ന് മഠത്തിപ്പറമ്പിൽ ബാലകൃഷ്ണപിള്ളയുടേയും മാലതിയമ്മയുടേയും മകനായി തൃശൂരിൽ ജനിച്ചു. തൃശൂർ ജെ.ടി.എസ് ടെക്നിക്കൽ ഹൈസ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തൃശൂർ സെൻറ് തോമസ് കോളേജിൽ നിന്ന് കൊമേഴ്സിൽ ബിരുദം നേടിയ ബിജു സോഷ്യൽ വർക്കിൽ മാസ്റ്റർ ബിരുദവും കരസ്ഥമാക്കി.
ടി വി സീരിയലുകളിൽ അഭിനയിച്ചു കൊണ്ടാണ് തൻ്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. നിങ്ങളുടെ സ്വന്തം ചന്തു, പറുദീസയിലേക്കുള്ള പാത, മിഖായേലിൻറെ സന്തതികൾ എന്നീ സീരിയലുകളിലെ അഭിനയം ബിജുവിനെ കുടുംബ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരനാക്കി.
1991-ൽ റിലീസായ ഈഗിൾ എന്ന സിനിമയാണ് ബിജുവിൻറെ ആദ്യ ചിത്രം. തുടർന്ന് ഓരോ വിളിയും കാതോർത്ത് എന്ന സിനിമയിലും അഭിനയിച്ചു. 1994-ൽ റിലീസായ പുത്രൻ എന്ന സിനിമയിലാണ് ആദ്യമായി നായകനാവുന്നത്. തുടർന്ന് നിരവധി സിനിമകളിൽ നായകവേഷങ്ങൾക്കൊപ്പം സഹനായകനായും അഭിനയിച്ചു.
1999-ൽ പുറത്തിറങ്ങിയ പത്രം എന്ന സിനിമയിലെ എസ്.പി. ഫിറോസ് എന്ന കഥാപാത്രം ബിജു മേനോൻറെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി. മധുരനൊമ്പരക്കാറ്റ് എല്ലാ തരത്തിലുമുള്ള പ്രേക്ഷകരും ബിജുവിനെ ഇഷ്ടപ്പെടാൻ കാരണമായ ഒരു സിനിമയാണ്.
2010-ൽ റിലീസായ മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന സിനിമയിലെ ഹാസ്യകഥാപാത്രമെന്ന നിലയിൽ ബിജു മേനോന് പ്രേക്ഷകർക്കിടയിൽ സ്വീകാര്യത ലഭിച്ചു. തുടർന്ന് കോമഡി റോളുകളിലേക്ക് മാറിയ ബിജു സീനിയേഴ്സ്, ഓർഡിനറി, തുടങ്ങിയ സിനിമകളിൽ കോമഡി വേഷങ്ങൾ ചെയ്തു.
ബിജു മേനോൻറെ അഭിനയ ജീവിതത്തിൽ ഏറെ ജനപ്രീതി നേടിക്കൊടുത്ത കഥാപാത്രമാണ് വെള്ളിമൂങ്ങ എന്ന സിനിമയിലെ മാമച്ചൻ എന്ന രാഷ്ട്രീയക്കാരൻ.
സച്ചി രചനയും സംവിധാനവും നിർവഹിച്ച് 2020 ഫെബ്രുവരി 7-ന് പ്രദർശനത്തിനെത്തിയ ‘അയ്യപ്പനും കോശിയും’ അദ്ദേഹത്തിന്റെ അഭിനയപാടവം തെളിയിച്ച മറ്റൊരു മികച്ച ചിത്രമാണ്. ബിജു മേനോനും പൃഥ്വിരാജും ടൈറ്റിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിനു പ്രേക്ഷകർക്കിടയിൽ മികച്ച സ്വീകാര്യത ലഭിച്ചു.