EncyclopediaHistoryIndiaKerala

ഗാമയുടെ ക്രൂരതകള്‍

പോര്‍ച്ചുഗലിലേക്കു തിരികെ പോയ ഗാമ 1502 അവസാനം വീണ്ടും കോഴിക്കോട്ടെത്തി. ഇന്ത്യ, പേര്‍ഷ്യ, അറേബ്യ പ്രദേശങ്ങളിലെ സമുദ്രങ്ങളുടെ അഡ്മിറലായിട്ടായിരുന്നു വരവ്. ആ വരവില്‍ അദ്ദേഹം മലബാര്‍ തീരത്ത് നടത്തിയ കൊടുംക്രൂരതകള്‍ കേരളം അന്നോളം കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും പ്രധാനപ്പെട്ടതാണ് മക്കയില്‍ നിന്നു വന്ന] കപ്പലിനെ ആക്രമിച്ചത്.
കോഴിക്കോട്ടെ പ്രമുഖ കച്ചവടക്കാരന്‍ ക്വാജാ കാസമിന്‍റെ സഹോദരന്‍റെതായിരുന്നു കപ്പല്‍. മക്കയില്‍ നിന്ന് വരികയായിരുന്ന ആ കപ്പല്‍ ഏഴിമലയ്ക്കടുത്തുവച്ച് പോര്‍ച്ചുഗീസുകാര്‍ തടഞ്ഞുനിര്‍ത്തി. കപ്പല്‍ നിറയെ സമ്പത്തുണ്ടായിരുന്നു. കോഴിക്കൊട്ടെ മുസ്ലീം വ്യാപാരിയുടെതാണ് കപ്പലെന്ന് കേട്ടയുടനെ അത് ആക്രമിച്ച് കൊള്ളചെയ്യാന്‍ ഗാമ ഉത്തരവിട്ടു.
കപ്പലില്‍ സ്ത്രീകളും കുട്ടികളുമടക്കം നാനൂറോളം തീര്‍ഥാടകര്‍ ഉണ്ടായിരുന്നു. കപ്പലിലെ സമ്പത്ത് മുഴുവനും തരാമെന്നും തങ്ങളെ വെറുതെ വിടണമെന്നും യാത്രക്കാര്‍ കേണപേക്ഷിച്ചു. എന്നാല്‍ ക്രൂരനായ ഗാമ വഴങ്ങിയില്ല. കപ്പലുടമ അവസാനമായി ഒരു ശ്രമം കൂടി നടത്തിനോക്കി. ഞങ്ങളുടെ മുഴുവന്‍ സമ്പത്തും ആയുധങ്ങളും അടിയറവു വയ്ക്കാം. കൈയും കാലും കെട്ടി ഞങ്ങളെ കോഴിക്കോട്ടേക്ക് കൊണ്ടുപോകുക. അവിടെവച്ച് പ്രതിഫലമില്ലാതെതന്നെ നിങ്ങളുടെ മുഴുവന്‍ കപ്പലുകളിലും കുരുമുളകും മറ്റു സുഗന്ധവ്യഞ്ജനങ്ങളും നിറച്ചു തരാം. ഞങ്ങളുടെ ഭാഗത്ത് നിന്ന് യാതൊരു പ്രതികാര നടപടിയും ഉണ്ടാകില്ല. പ്രതിജ്ഞ ലംഘിച്ചാല്‍ ഞങ്ങളെ വെടിവെച്ചു കൊന്നോളൂ. അവര്‍ അഭ്യര്‍ഥിച്ചു.
എന്നാല്‍ ഗാമയുടെ മുന്നില്‍ ഇതൊന്നും വിലപ്പോയില്ല. ആയുധങ്ങള്‍ അടിയറ വയ്പിച്ച അയാള്‍ സമ്പത്ത് മുഴുവന്‍ കൊള്ളയടിച്ചു. അതിനുശേഷം യാത്രക്കാരെയെല്ലാം ചരക്കറകളില്‍ അടച്ചു പൂട്ടി. കപ്പലിന് തീ കൊടുക്കാന്‍ ആജ്ഞാപിച്ചു. തീയില്‍പെട്ടു പിടയുന്ന മനുഷ്യരുടെ മരണപരാക്രമങ്ങള്‍ സ്വന്തം കപ്പലിലിരുന്ന് നോകിക്കണ്ട് ഗാമ പൊട്ടിച്ചിരിച്ചു!