പ്രണബ് മുഖർജി
ഇന്ത്യയുടെ പതിമൂന്നാമത്തെ രാഷ്ട്രപതിയായിരുന്നു പ്രണബ് കുമാർ മുഖർജി,കേന്ദ്രമന്ത്രി സഭയിൽ ധനകാര്യ വകുപ്പ് മന്ത്രിയായിരുന്നു, പതിനാലാം ലോകസഭയിലെ വിദേശകാര്യ മന്ത്രിയായും പതിനഞ്ചാം ലോകസഭയിലെ അംഗവുമായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമായ ഇദ്ദേഹം പശ്ചിമബംഗാളിലെ ജാംഗിപ്പൂർ ലോകസഭാ മണ്ഡലത്തിൽ നിന്നുമാണ് ലോകസഭാംഗമായത്. 2019-ൽ ഭാരതത്തിന്‍റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന നൽകി രാഷ്ട്രം ആദരിച്ചു.
മുൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയാണ് പ്രണബ് മുഖർജിയെ രാജ്യസഭാ സീറ്റ് നൽകി ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടു വരുന്നത്. ഇന്ദിരാ ഗാന്ധിയുടെ കാലഘട്ടത്തിൽ അവരുടെ വിശ്വസ്തരിൽ ഒരാളായിരുന്നു പ്രണബ് മുഖർജി. ആ വിശ്വാസം 1973 ൽ പ്രണബിനെ കേന്ദ്രമന്ത്രിസഭയിലെത്തിച്ചു. 1975 ലെ അടിയന്തരാവസ്ഥ കാലത്ത് മറ്റു പല ഇന്ദിരാ വിശ്വസ്തരേയുംപോലെ വിമർശനങ്ങൾ നേരിടേണ്ടി വന്നു. 1982-1984 കാലത്ത് ഇന്ത്യയുടെ ധനകാര്യ മന്ത്രിയായിരുന്നു, 1980-1985 സമയത്ത് രാജ്യസഭയിലെ അദ്ധ്യക്ഷസ്ഥാനം വഹിച്ചിരുന്നു.
ഇന്ദിരാ ഗാന്ധിക്കുശേഷം, രാജീവ് ഗാന്ധിയുടെ ഭരണകാലഘട്ടത്തിൽ പ്രണബ് നേതൃത്വത്തിൽ നിന്നും തഴയപ്പെട്ടു. രാഷ്ട്രീയ സമാജ്വാദി കോൺഗ്രസ്സ് എന്നൊരു രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. എന്നാൽ 1989 ൽ രാജീവ് ഗാന്ധിയുമായി ഒത്തു തീർപ്പിലെത്തി, ഈ സംഘടന കോൺഗ്രസ്സിൽ ലയിച്ചു. പി.വി. നരസിംഹറാവു പ്രധാനമന്ത്രി ആയിരുന്ന കാലത്ത് പ്രണബിനെ ആസൂത്രണ കമ്മീഷൻ ഉപാദ്ധ്യക്ഷനായി നിയമിച്ചു. പിന്നീട് 1995 ൽ ധനകാര്യ മന്ത്രിയുമായി ചുമതലയേറ്റു. സോണിയ ഗാന്ധി കോൺഗ്രസ്സ് പാർട്ടിയുടെ നേതൃത്വസ്ഥാനത്തേക്ക് എത്തിയതിന്റെ പിന്നിലുള്ള മുഖ്യ സൂത്രധാരൻ പ്രണബ് ആണെന്നു വിശ്വസിക്കപ്പെടുന്നു.
2004 ൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ഐക്യ പുരോഗമന സഖ്യം അധികാരത്തിലെത്തിയ അന്നു മുതൽ 2012 ൽ പ്രസിഡന്റ് പദവിക്കായി രാജിവെക്കുന്നതുവരെ മൻമോഹൻ സിങ് മന്ത്രിസഭയിൽ രണ്ടാമനായിരുന്നു പ്രണബ്. വിദേശ കാര്യം, പ്രതിരോധം, ധനകാര്യം എന്നിങ്ങനെ വിവിധങ്ങളായ വകുപ്പുകൾ പ്രണബ് കൈകാര്യം ചെയ്തിട്ടുണ്ട്. കോൺഗ്രസ്സിന്റെ നാമനിർദ്ദേശത്തിൽ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുകയും, എതിർ സ്ഥാനാർത്ഥി പി.എ.സാങ്മയെ പരാജയപ്പെടുത്തി ഇന്ത്യയുടെ പ്രഥമപൗരനായി അധികാരമേറ്റെടുക്കുകയും ചെയ്തു. 2017-ൽ രണ്ടാമൂഴത്തിന് മത്സരിയ്ക്കാതെ സജീവരാഷ്ട്രീയത്തോട് വിടപറഞ്ഞ മുഖർജി 2020 ഓഗസ്റ്റ് 31-ന് തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നുള്ള ചികിത്സക്കിടെ ഡൽഹി സൈനിക ആശുപത്രിയിൽ വെച്ച് അന്തരിച്ചു. ഇദ്ദേഹത്തിന് കോവിഡ്-19 ഉം ബാധിച്ചിരുന്നു.
ആദ്യകാല ജീവിതം
1935 ഡിസംബർ 11ന് ബംഗാളിലെ കിർണാഹർ ടൗണിനടുത്ത് മിറാത്തി ഗ്രാമത്തിലാണ് പ്രണബിന്റെ ജനനം. അച്ഛൻ സ്വാതന്ത്ര്യസമരസേനാനിയും എ.ഐ.സി.സി. അംഗവുമായിരുന്ന കമദ കിങ്കർ മുഖർജി. അമ്മ രാജലക്ഷ്മി. കൊൽക്കത്ത സർവകലാശാലയിൽനിന്ന് ചരിത്രം, രാഷ്ട്രമീമാംസ, നിയമം എന്നീ വിഷയങ്ങളിൽ ബിരുദങ്ങൾ കരസ്ഥമാക്കി . പോസ്റ്റൽ ആന്റ് ടെലഗ്രാഫ് വകുപ്പിലായിരുന്നു ആദ്യ ജോലി. 1963 ൽ വിദ്യാനഗർ കോളേജിൽ അദ്ധ്യാപകനായി ജോലിക്കു ചേർന്നു. രാഷ്ട്രീയത്തിലേക്ക് കാൽവെക്കുന്നതിനു മുമ്പ് ഒരു പത്രത്തിൽ പത്രപ്രവർത്തകനായും ജോലി ചെയ്തിട്ടുണ്ട്.
ആദ്യകാല രാഷ്ട്രീയ ജീവിതം
ബംഗ്ളാ കോൺഗ്രസ്സിലൂടെയായിരുന്നു പ്രണബിന്റെ രാഷ്ട്രീയ പ്രവേശം. 1969-ലെ തെരഞ്ഞെടുപ്പിൽ പശ്ചിമ മിഡ്‌നാപുരിൽ വി.കെ. കൃഷ്ണമേനോന്റെ ഇലക്ഷൻ ഏജന്റായി പ്രവർത്തിച്ചു. ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ കൃഷ്ണമേനോൻ വിജയിച്ചു. പ്രണബിന്റെ കാര്യക്ഷമതയും,പ്രവർത്തനമനോഭാവവും ഇന്ദിരാഗാന്ധിയുടെ ശ്രദ്ധയിൽപ്പെടാനിടയായതോടെ അവർ പ്രണബിനെ കോൺഗ്രസ്സ് ക്യാമ്പിലെത്തിച്ചു. 1969-ൽ രാജ്യസഭാംഗമായാണ് പാർലമെന്ററി രംഗത്തേക്കുള്ള പ്രവേശനം. 1973-ൽ കേന്ദ്ര വ്യവസായ സഹമന്ത്രിയായി. പിന്നീട് ഇന്ദിര മന്ത്രിസഭയിൽ ധനമന്ത്രിയായ അദ്ദേഹം കേന്ദ്രസർക്കാറിൽ മാത്രമല്ല, കോൺഗ്രസ്സിന്റെ രാഷ്ട്രീയനയരൂപവത്കരണത്തിന്റെയും മുഖ്യസൂത്രധാരനായി. 1975 ലെ അടിയന്തരാവസ്ഥകാലത്ത് ഇന്ദിരയുടെ കൂടെ നിന്നു. ഇന്ദിരയുടെ മരണത്തിനുശേഷം കോൺഗ്രസ്സിൽ അധികാരവടംവലി രൂക്ഷമായപ്പോൾ പ്രണബ് പിന്തള്ളപ്പെട്ടു. ഇടയ്ക്കുവെച്ച് പാർട്ടിയോട് പിണങ്ങിനിന്ന പ്രണബിനെ പിന്നീട് നരസിംഹറാവു ആസൂത്രണക്കമ്മീഷൻ വൈസ്‌ചെയർമാനായി തിരിച്ചെത്തിച്ചു. ഐ.എം.എഫ്., ലോകബാങ്ക്, എ.ഡി.ബി. എന്നിവയുടെയെല്ലാം ഭരണനിർവഹണസമിതിയിൽ അംഗമായ പ്രണബ് നരസിംഹറാവു സർക്കാറിൽ ധനമന്ത്രിയുമായി. വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യാനുള്ള 33 മന്ത്രിതലസമിതികളെ നയിച്ചിട്ടുണ്ട്.
രാജ്യസഭാംഗമായി ഏറെക്കാലം തുടർന്ന പ്രണബ് 2004ൽ പശ്ചിമബംഗാളിലെ ജങ്കിർപ്പുർ മണ്ഡലത്തിൽനിന്ന് ലോക്‌സഭയിലെത്തി. 2009-ൽ വിജയം ആവർത്തിച്ചു. 1975, 1981, 1993 and 1999 എന്നീ വർഷങ്ങളിൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു . ഒന്നും രണ്ടും യു.പി.എ. സർക്കാറുകളിൽ നിർണായകസ്ഥാനം വഹിച്ചത് പ്രണബായിരുന്നു. അദ്ദേഹം ധനമന്ത്രിയായിരുന്നപ്പോൾ റിസർവ് ബാങ്ക് ഗവർണറായിരുന്നു മൻമോഹൻ സിങ്. 1982 ലും 1984 ലും ധനകാര്യമന്ത്രിയായി. അദ്ദേഹം ധനകാര്യമന്ത്രിയായിരുന്നപ്പോഴാണ് മൻമോഹൻസിംഗ് റിസർവ് ബാങ്ക് ഗവർണ്ണറായി നിയമിതനായത് . ഇന്ദിരാഗാന്ധിയുടെ മരണശേഷം പ്രണബ് മുഖർജി പ്രധാനമന്ത്രി അയേക്കുമെന്ന് പരക്കെ സംസാരമുണ്ടായിരുന്നെങ്കിലും പിന്നീട് കണ്ട കാഴ്ച തീർത്തും വ്യത്യസ്തമായിരുന്നു. അദ്ദേഹം കോൺഗ്രസ്സിൽ നിന്ന് പുറത്തുപോകുന്ന അവസ്ഥയാണ് സംജാതമായത് . തുടർന്നു വന്ന രാജിവ് ഗാന്ധിയുടെ മന്ത്രിസഭയിൽ അദ്ദേഹത്തിന് മന്ത്രി പദവി കിട്ടിയില്ല. ഈ കാലഘട്ടത്തിൽ അദ്ദേഹം രാഷ്ട്രീയ സമാജ് വാദി കോൺഗ്രസ് രൂപീകരിച്ചൂ . പക്ഷെ , പിന്നീട് 1989 ൽ രാജീവ് ഗാന്ധിയുമായി സഖ്യത്തിലേർപ്പെട്ടു. 1985 മുതൽ പശ്ചിമ ബംഗാൾ സ്റ്റേറ്റ് കോൺഗ്രസ് പ്രസിഡന്റായിരുന്നു. ജോലി ഭാരം നിമിത്തം 2010 ൽ അദ്ദേഹം ഈ തസ്തിക രാജിവെച്ചു . അദ്ദേഹം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന ഡെങ് സിയോ പിങിന്റെ ആരാധകനായിരുന്നുവെന്ന് മാത്രമല്ല ; പല മൊഴികളും ഉദ്ധരിക്കുകയും ചെയ്തിരുന്നു
പ്രതിരോധ വകുപ്പു മന്ത്രി
2004 ൽ മൻമോഹൻ സിങ് മന്ത്രിസഭ അധികാരത്തിൽ വന്നപ്പോഴാണ് പ്രണബിന് പ്രതിരോധ വകുപ്പ് മന്ത്രി പദം ലഭിക്കുന്നത്. 2006 വരെ ആ പദവിയിൽ അദ്ദേഹം തുടർന്നു. അമേരിക്കയുമായുള്ള നയതന്ത്രബന്ധം ഊഷ്മളമാക്കാനായി പ്രണബ് ശ്രദ്ധിച്ചു. പ്രണബിന്റെ കാലത്തെ പ്രതിരോധ സംവിധാനത്തെക്കുറിച്ച് അമേരിക്കയുടെ അഭിപ്രായം വിക്കിലീക്‌സ് പുറത്തുവിട്ട ഒരു വാർത്തയിലു ണ്ടായിരുന്നു. പ്രതിരോധ സേനയുടെ നേതൃത്വത്തേയും, പ്രണബിന്റെ കഴിവും അമേരിക്ക വളരെയധികം പ്രശംസിച്ചിരുന്നു.
അമേരിക്കയുമായി ഒരു നല്ല ബന്ധം തുടർന്നുപോരുന്നതിനൊപ്പം തന്നെ റഷ്യയുമായി ആയുധവ്യാപാരങ്ങൾ ഇന്ത്യ പ്രണബിന്റെ നേതൃത്വത്തിൽ ചെയ്തിരുന്നു. ഇന്ത്യ റഷ്യയുടെ ഒരു പ്രധാനപ്പെട്ട ആയുധ വ്യാപാര പങ്കാളിയായിരുന്നു. ഇരു രാജ്യങ്ങളുമായി വളരെ നല്ല നയതന്ത്ര-വ്യാപാര ബന്ധം തന്നെ ഇന്ത്യ കാത്തു സൂക്ഷിച്ചിരുന്നു.
വിദേശ കാര്യം
1995 ലാണ് പ്രണബ് മുഖർജി ഇന്ത്യയുടെ വിദേശ കാര്യവകുപ്പിന്റെ ചുമതലയേൽക്കുന്നത്. ആസിയാൻ സംഘടനയിൽ ഇന്ത്യ വ്യക്തമായ നിലപാടുകളുമായി സ്ഥാനമുറപ്പിച്ചത് പ്രണബ് വിദേശ കാര്യമന്ത്രിയായിരിക്കുന്ന സമയത്താണ്. പ്രധാനമന്ത്രിയായിരുന്ന പി.വി.നരസിംഹറാവുവിന്റെ ഒരു ദീർഘവീക്ഷണത്തിന്റെ ഫലം കൂടിയായിരുന്നു ഇത്. 1996 വരെ മുഖർജി ഈ സ്ഥാനം വഹിച്ചിരുന്നു. 2006 ൽ മൻമോഹൻ സിങിനു കീഴിലാണ് പ്രണബ് രണ്ടാംവട്ടം വിദേശ കാര്യവകുപ്പിന്റെ ചുമതലയേൽക്കുന്നത്. യു.എസ് ഇന്ത്യ സിവിൽ ന്യൂക്ലിയാർ എഗ്രിമെന്റിൽ ഇന്ത്യക്കുവേണ്ടി ഒപ്പു വെച്ചത് പ്രണബ് മുഖർജിയായിരുന്നു.2008 ൽ മുംബൈയിൽ നടന്ന തീവ്രവാദി ആക്രമണത്തിൽ ഇന്ത്യക്കനുകൂലമായും, പാകിസ്താനെതിരേയും ലോകരാഷ്ട്രങ്ങളുടെ പിന്തുണ നേടിയെടുക്കുന്നതിൽ പ്രണബ് മുഖർജി പ്രധാ പങ്കു വഹിച്ചതായി കരുതപ്പെടുന്നു.
വാണിജ്യകാര്യം
കേന്ദ്രമന്ത്രിസഭയിൽ പ്രണബ് മുഖർജി മൂന്നു തവണ വിവിധ കാലയളവിൽ വാണിജ്യകാര്യ വകുപ്പിന്റെ മന്ത്രിയായിരുന്നിട്ടുണ്ട്. 1980-1982 ലും, 1984 ലും ഇന്ദിരാ ഗാന്ധിയോടൊപ്പമായിരുന്നു. പിന്നീട് 1990 കളിൽ ആയിരുന്നു പ്രണബിന്റെ മൂന്നാമൂഴം. അവസാന വട്ടം മന്ത്രിയായിരുന്നപ്പോഴാണ് വേൾഡ് ട്രേഡ് ഓർഗനൈസേഷനുവേണ്ടി ആത്മാർത്ഥമായ ശ്രമങ്ങൾ നടത്തിയിരുന്നു.
ധനകാര്യം
1982 ൽ ഇന്ദിരാ ഗാന്ധി മന്ത്രി സഭയിലാണ് പ്രണബ് ആദ്യമായി ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്നത്. 1982-1983 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് പാർലിമെന്റിൽ അവതരിപ്പിച്ചത് പ്രണബ് ആയിരുന്നു. ഇന്ത്യയുടെ സമ്പദ് ഘടനയെ മെച്ചപ്പെടുത്താനുള്ള പ്രണബിന്റെ ശ്രമങ്ങൾ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്താരാഷ്ട്ര നാണ്യ നിധിയിൽ നിന്നുമെടുത്തിരുന്ന വായ്പതുക ഇന്ത്യ തിരിച്ചടച്ചും ഇദ്ദേഹം ധനകാര്യവകുപ്പ് കയ്യാളിയിരുന്ന കാലത്താണ്. മൻമോഹൻ സിങിനെ ഭാരതീയ റിസർവ് ബാങ്കിന്റെ ഗവർണറായി നിയമിക്കുന്നത് പ്രണബ് ധനകാര്യമന്ത്രിയായിരിക്കുന്ന കാലത്താണ്.