EncyclopediaHealth

വൈദ്യശാസ്ത്രത്തിന്‍റെ പിതാവ്

ദൈവകോപം കൊണ്ടും ദുര്‍ദേവതകളുടെ ബാധകൊണ്ടുമൊക്കെയാണ് രോഗങ്ങള്‍ ഉണ്ടാവുന്നത്, ഇതായിരുന്നു പണ്ടുകാലത്തു ജനങ്ങളുടെ വിശ്വാസം. രോഗം മാറാന്‍ അവര്‍ കണ്ണുമടച്ച് മന്ത്രവാദത്തെ മറ്റും ആശ്രയിക്കുകയും ചെയ്തു. ഇത്തരം അന്ധവിശ്വാസങ്ങള്‍ കൊടികുത്തിവാണിരുന്ന ഒരു കാലത്താണ് ഗ്രീസില്‍ ഹിപ്പോക്രാറ്റിസിന്‍റെ ജനനം. രോഗം, ആരോഗ്യം, ചികിത്സ എന്നിവയെക്കുറിച്ച് അന്നോളമുണ്ടായിരുന്ന ധാരണകള്‍ തിരുത്തുന്നതിലും അന്ധവിശ്വാസങ്ങള്‍ തുടച്ചുനീക്കുന്നതിലും അദ്ദേഹം വഹിച്ച പങ്കു ചെറുതൊന്നുമല്ല. വൈദ്യശാസ്ത്രത്തിന്‍റെ പിതാവ് എന്നാണു അദ്ദേഹം അറിയപ്പെടുന്നത്.

  ബി.സി 460 മുതല്‍ ബി.സി 370 വരെയാണ് അദ്ദേഹത്തിന്‍റെ ജീവിത കാലം എന്നു കരുതപ്പെടുന്നു. ഗ്രീക്ക് വിശ്വാസങ്ങളിലെ വൈദ്യശാസ്ത്ര ദേവനായ ആസ്കെപ്ലിയസിന്റെ പിന്‍തലമുറയില്‍പ്പെട്ട കുടുംബത്തിലാണ് ഹിപ്പോക്രാറ്റിസ് ജനിച്ചതെന്ന് പറയപ്പെടുന്നു. അദ്ദേഹത്തിന്‍റെ പിതാവും ഒരു ചികിത്സകനായിരുന്നു. കോസ് ദ്വീപിലായിരുന്നു ഹിപ്പോക്രാറ്റിസിന്‍റെ ജനനം. ഏതായാലും ചെറുപ്പത്തില്‍ തന്നെ അദ്ദേഹം വൈദ്യശാസ്ത്രഗ്രന്ഥങ്ങള്‍ പഠിക്കാന്‍ തുടങ്ങി. ഗ്രീസില്‍ അങ്ങോളമിങ്ങോളം നടന്ന് വൈദ്യശാസ്ത്രം പഠിപ്പിച്ചു. ഒപ്പം പഠിക്കുകയും ചെയ്തു. ഈജിപ്ത് പോലുള്ള രാജ്യങ്ങളും സന്ദര്‍ശിച്ചു.

  രോഗവും ആരോഗ്യവുമൊക്കെ പ്രകൃതിപ്രതിഭാസങ്ങളാണെന്ന് ഹിപ്പോക്രാറ്റിസ് സമര്‍ഥിച്ചു.ഓരോ രോഗത്തിനും അതിന്റേതായ സ്വഭാവമുണ്ടെന്നും അതിനു പിന്നില്‍ സ്വാഭാവികമായി ഒരു കാരണം ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പിശാചിന്‍റെ ബാധയാണ് അപസ്മാരത്തിനു കാരണമെന്നാണ് അക്കാലത്ത് ആളുകള്‍ വിശ്വസിച്ചിരുന്നത്. ബി.സി 400-ല്‍ ഹിപ്പോക്രാറ്റിസ് രചിച്ച സേക്രഡ് ഡിസീസ് എന്ന ഗ്രന്ഥത്തില്‍ അപസ്മാരത്തിനു സ്വാഭാവികമായ കാരണങ്ങള്‍ ഉണ്ടെന്നും അതും മന്ത്രവാദം കൊണ്ടല്ല മറിച്ചു ചികിത്സകൊണ്ടാണ് ഭേദമാക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്. പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്നുകൊണ്ടുള്ള ചികിത്സാ രീതിയാണ് ഹിപ്പോക്രാറ്റിസ് പിന്‍തുടര്‍ന്നത്. പ്രകൃതി തന്നെ നല്ലൊരു ചികിത്സകനാണല്ലോ.രോഗിയുടെ ജീവിത ശൈലിക്ക് അനുസരിച്ചുള്ള ചികിത്സയാണ് അദ്ദേഹം നല്‍കിയത്.

  ശരീരത്തിലെ നാലുദോഷങ്ങളുടെ ബാലന്‍സ് തെറ്റുന്നതാണ് രോഗകാരണമെന്ന് ഹിപ്പോക്രാറ്റിസും അദ്ദേഹത്തിന്‍റെ പിന്തുടര്‍ച്ചക്കാരും വിശ്വസിച്ചിരുന്നു. എന്തൊക്കെയായിരുന്നെന്നോ ആ ചതുര്‍ദോഷങ്ങള്‍, രക്തം, കഫം, കറുത്ത പിത്തരസം പിന്നെ മഞ്ഞ പിത്തരസവും. ക്രമീകൃത ആഹാരം, വിശ്രമം, ശുചിത്വം, വ്യായാമം എന്നിവയെല്ലാം രോഗശമനത്തിനു അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

  ലോകത്തിലെ ആദ്യ ചികിത്സകന്‍ ആയതു കൊണ്ടല്ല ഹിപ്പോക്രാറ്റിസ് വൈദ്യശാസ്ത്രത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്, മറിച്ച് കോസ് ദ്വീപില്‍ അദ്ദേഹം സ്ഥാപിച്ച മഹത്തായ വൈദ്യശാസ്ത്ര പഠനകേന്ദ്രത്തിന്‍റെ പേരിലാണ്.

  രോഗാണുക്കളെക്കുറിച്ചോ ആന്‍റിബയോട്ടിക്കുകളെക്കുറിച്ചോ രോഗങ്ങളുടെ തന്മാത്രതലങ്ങളെക്കുറിച്ചോ ജനിതക തലങ്ങളെക്കുറിച്ചോ ഒന്നുമറിയാത്ത ഒരു കാലത്താണ് ഹിപ്പോക്രാറ്റിസ് ശാസ്ത്രീയ ചികിത്സരീതിക്ക് തുടക്കം കുറിച്ചത്. മനുഷ്യശരീരത്തെക്കുറിച്ചും ആന്തരാവയവങ്ങളെക്കുറിച്ചും അന്നുണ്ടായിരുന്ന അറിവും പരിമിതം, എങ്കിലും  കിറുകൃത്യമായ നിരീക്ഷണങ്ങളും വിശകലനങ്ങളും അദ്ദേഹത്തിന്‍റെയും പിന്തുടര്‍ച്ചക്കാരുടെയും ഗ്രന്ഥങ്ങളില്‍ കാണാം. ഇവരുടെ ചിന്തകളും ആശയങ്ങളും ഹിപ്പോക്രാറ്റിക്ക് സ്കൂള്‍ എന്ന പേരില്‍ അറിയപ്പെടുന്നു.

  ഒരു മഹത്തായ കര്‍മ്മമായാണ് ഹിപ്പോക്രാറ്റിഡ് ചികിത്സയെകണ്ടത്. വൈദ്യശാസ്ത്രത്തെ സ്നേഹിക്കുമ്പോള്‍ മനുഷ്യത്വത്തെ കൂടിയാണ് സ്നേഹിക്കുന്നത് എന്നാണ് ഹിപ്പോക്രാറ്റിസ് അഭിപ്രായപ്പെട്ടത്. രോഗിയെ സഹായിക്കുക,ഒരിക്കലും ദ്രോഹoചെയ്യാതിരിക്കുക ഇതായിരുന്നു ശിഷ്യരോടുള്ള ഹിപ്പോക്രാറ്റിസിന്‍റെ പുത്രനായ പോളിബസും മികച്ച ഒരു ചികിത്സകനായിരുന്നു.

  ഇന്നും ഡോക്ടറാവുന്നതിനു മുമ്പ് ലോകമെങ്ങുമുള്ള വൈദ്യശാസ്ത്രവിദ്യാര്‍ത്ഥികള്‍ ഈ പ്രതിജ്ഞയെടുക്കുന്നുമുണ്ട്.”വൈദ്യശാസ്ത്രത്തിനുവേണ്ടി ജീവിതകാലം മുഴുവന്‍ ഞാന്‍ പ്രവര്‍ത്തിക്കും”